തിരുവനന്തപുരം: നിപ ബാധ പ്രതിരോധിക്കാൻ നേതൃത്വം നൽകേണ്ട മന്ത്രിയും വകുപ്പും ജില്ലാ ഭരണകൂടവും ഏകോപനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഉത്തരവാദിത്തപ്പെട്ടവർക്ക് ആശയക്കുഴപ്പം ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുൻപ് നിപ ബാധയുണ്ടായപ്പോൾ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതുപോലെ ചെയ്യാൻ എൽഡിഎഫ് ഇല്ല. രോഗത്തെ പ്രതിരോധിക്കാന്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും എൽഡിഎഫ് ഭരണത്തിലായിരുന്നപ്പോൾ നിപ ബാധിച്ച കോഴിക്കോട്ട് ക്യാംപ് ചെയ്താണ് ആരോഗ്യമന്ത്രി പ്രവർത്തനം ഏകോപിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.
രോഗം പടരാതിരിക്കാൻ ഏകോപനം പ്രധാനപ്പെട്ടതാണ്. യുഡിഎഫ് ഭരണത്തിൽ അത്തരമൊരു ജാഗ്രത കാണാനില്ല. നിപ്പ കൺട്രോൾ റൂമിൽനിന്ന് ജനപ്രതിനിധികൾ അകന്നു നിൽക്കണം എന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്.
ജനപ്രതിനിധികളെ പങ്കാളികളാക്കിയാണ് മുൻപ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നത്. നിപ ബാധയുള്ളപ്പോഴാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത്. ഈ ഘട്ടത്തിൽ സാധാരണ മാറ്റമുണ്ടാകാറില്ല. മികച്ച സംവിധാനത്തെ തകർക്കാൻ പുതിയ സർക്കാർ ശ്രമിച്ചപ്പോൾ ഡയറക്ടർ അതിനു കൂട്ടുനിന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്നം ഉണ്ടാക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.